District News
പത്തനംതിട്ട: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കൂട്ടിയതായി സർക്കാർ അവകാശപ്പെടുന്പോഴും ഒരു സെന്റ് നെല്ല് കൃഷി നഷ്ടപ്പെട്ട കർഷകനു ലഭിക്കുന്നത് 68 രൂപയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ നഷ്ടപരിഹാരം ലഭിച്ചത് നാമമാത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് 25 ശതമാനം വർധനയുണ്ടായത്. ഇപ്പോഴും പല കാർഷിക വിളകളുടെയും ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുന്പോൾ തുക തുച്ഛമാണെന്ന് ഇന്നലെ പ്രളയബാധിത മേഖലകളിലെത്തിയ മന്ത്രി ടി. സിദ്ദിഖിനോടു കർഷകർ പരാതിപ്പെട്ടു.
മുന്തിയ ഇനം വാഴകളിൽ നിന്നും ലഭിക്കുന്ന ഒരു കുലയ്ക്ക് 30 മുതൽ 40 കിലോ വരെ ഭാരം വരും. നാടൻ ഏത്തക്കായ്ക്ക് 60 മുതൽ 80 വരെ കമ്പോളവിലയുണ്ട്. കുറഞ്ഞ വില നോക്കിയാലും 1800 രൂപ ഒരു കുലയ്ക്ക് ലഭിക്കും. പക്ഷേ പ്രകൃതി ദുരന്ത നഷ്ടപരിഹാരമായി ഒരു കുലച്ച വാഴയ്ക്ക് ലഭിക്കുന്നത്100 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 75 രൂപയും മാത്രമാണ്. ചേന, കാച്ചിൽ, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങുവർങ്ങളുടെയും നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം കർഷകരും കൃഷിഭൂമി പാട്ടത്തിനെടുത്താണ് ചെയ്യുന്നത് പാട്ട കൃഷിക്കാർക്ക് കൃത്യമായ രേഖകൾ ലഭിക്കാത്തതിനാൽ ഇൻഷ്വറൻസ് ചെയ്യാൻ കഴിയുകയുമില്ല. ഇക്കാര്യങ്ങൾ കൃഷിവകുപ്പിന്റെ ശ്രദ്ധയിലുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
മോട്ടോറുകൾ തകർന്നത് പുനഃസ്ഥാപിക്കും
പ്രളയക്കെടുതിയിൽ മോട്ടോറുകളും തറകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകണമെന്ന കർഷകരുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് ഇന്നലെ തിരുവല്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ നൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാർഷികാവശ്യത്തിനു വാങ്ങിയ ട്രാക്ടറുകൾ, ടില്ലറുകൾ തുടങ്ങിയ കാർഷികോപകരണങ്ങൾ പലയിടത്തും തുരുന്പെടുത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി ഡിജിറ്റലൈസ് ചെയ്യും. അവിടെ കൃഷി ആരംഭിക്കും. വന്യമൃഗ ശല്യം നേരിടുന്നതിന് വനംവകുപ്പുമായി ചേർന്ന് കോഴിക്കോട്ട് കോൺക്ലേവ് നടത്തും. മൃഗങ്ങളെ അകറ്റാനുള്ള ലേസർ ലൈറ്റ്, ശബ്ദം തുടങ്ങിയ നൂതന സംവിധാനങ്ങളക്കുറിച്ച് കോൺക്ലേവ് ചർച്ച ചെയ്യം.
സ്കൂളുകളിൽ കതിർ ക്ലബ്
സ്കൂളുകളിൽ കൃഷി വകുപ്പിന്റെ കതിർ ക്ലബ് പദ്ധതി ആരംഭിക്കും. ആദ്യഘട്ടമായി 500 സ്കൂളുകളിൽ നടപ്പാക്കും. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂളിൽതന്നെ കൃഷി ചെയ്യും. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. സ്കൂളിലും വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
Kerala
ചങ്ങനാശേരി: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ട എഐഎംഎസ് പുതിയ പോര്‍ട്ടല്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തത് കര്‍ഷകരെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു.
പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ കാരണം അപേക്ഷാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ മണിക്കൂറുകളോളം ശ്രമിക്കേണ്ടിവരുന്നതും കൃഷിഭവനുകളിലും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ടിവരുന്നതും കര്‍ഷകരുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നു.
പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനും സംസ്ഥാനത്തിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുമായി വര്‍ഷങ്ങളായി എഐഎംഎസ് പോര്‍ട്ടല്‍വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും പല കര്‍ഷകര്‍ക്കും ഇതുവരെ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്.
അപേക്ഷയും രജിസ്ട്രേഷനും കൃത്യമായി നടത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്ന സംവിധാനത്തില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ബന്ധപ്പെട്ട വകുപ്പുകള്‍ ഏറ്റെടുക്കണമെന്ന് വോയ്സ് ഓഫ് ഗ്രേറ്റര്‍ കുട്ടനാട് സംഘടന അഡ്മിന് സോണിച്ചന്‍ പുളിങ്കുന്ന് പറഞ്ഞു.
District News
ഇരിട്ടി: ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറളത്ത് നടക്കും. മന്ത്രി സണ്ണി ജോസഫ് ആറളം പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫിസർ തുളസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലംപള്ളി, രജിത മാവില, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സന്ധ്യ, കൃഷി ഓഫിസർ ആർ. രാഹുൽ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പാലമറ്റം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കർഷക വികസനസമിതി അംഗങ്ങൾ, കർഷക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കർഷകദിനാചരണത്തിന്റെ ഭാഗമായി നൂതന കാർഷിക രീതികളെക്കുറിച്ചുള്ള സെമിനാറുകളും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്കും രൂപം നൽകി.
District News
പത്തനംതിട്ട: തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.
രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളും കർഷക - കർഷക തൊഴിലാളി സംഘടനകളും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ ജയൽ നിറയ്ക്കൽ സമരത്തിന്റ് ഭാഗമായി കേരളത്തിൽ തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരത്തിന്റെ ഭാഗമായി നടന്ന ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ നയങ്ങൾ കേന്ദ്ര സർക്കാർ പിന്തുരുകയാണ്. 29 തൊഴിലാളിനിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ നടപ്പാക്കിയത് തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും നശിപ്പിക്കാനാണെന്ന് ചിറ്റയം കുറ്റപ്പെടുത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി, കർഷക സംഘം ജില്ലാസെക്രട്ടറി ആർ. തുളസീധരൻ പിള്ള , കിസാൻ സഭാ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, ബികെഎംയു ജില്ലാ സെക്രട്ടറി കെ.ജി.രതീഷ് കുമാർ, വിവിധ സംഘടനാ നേതാക്കന്മാരായ കെ.സി.രാജഗോപാൽ, ആർ. ഉണ്ണികൃഷ്ണപിള്ള, രാജൻ സുലൈമാൻ , ബൻസി തോമസ്, പി.ജെ.അജയകുമാർ, സുനിതാ കുര്യൻ, ഫ്രാൻസ് വി.ആന്റണി, കെ.ഐ. ജോസഫ് , ബൈജു ഓമല്ലൂർ, ശ്യാമശിവൻ, കെ.അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
District News
ചാരുംമൂട്: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മറ്റൊരു ദുരിതമാകുന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായി. വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവിലുള്ള സങ്കീർണ നടപടിക്രമങ്ങൾ കർഷകർ ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് കർഷക സംഘടനകളും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ലഭിക്കാൻ വില്ലേജ് ഓഫീസുകളിലും കൃഷിഭവനുകളിലും സമർപ്പിക്കേണ്ട ഡിജിറ്റൽ തെളിവുകൾ, ഉടമസ്ഥാവകാശ രേഖകൾ, പോക്കുവരവ് രേഖകൾ, ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സാധാരണക്കാരായ കർഷകർക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും സ്ഥലപരിശോധനയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പരിശോധനകളുടെ പേരിൽ നഷ്ടപരിഹാരം മാസങ്ങളോളം വൈകുന്നതും കർഷകരെ മാനസികമായി തളർത്തുന്നതായി കർഷക സംഘടനകൾ പറയുന്നു.
സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷി ചെയ്തവരാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത്. വിളനാശത്തെത്തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങുകയും പലിശ വർധിക്കുകയും ജപ്തി നോട്ടീസുകൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം വേഗത്തിൽലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കമെന്നാണ് കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.
അപേക്ഷാ നടപടികൾ പൂർണമായുംഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനാക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കി ആധാർ ബന്ധിപ്പി ച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ നടപടി വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
District News
നെടുംകുന്നം: മേഖലയിലെ കർഷക- നാമമാത്ര കർഷകർ ദുരിതത്തിൽ. നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികൾ കുട്ടത്തോടെ എത്തി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാന്തുരുത്തി, മുളയംവേലി, കുരുന്നം വേലി, ഇടത്തി നാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ ഇറങ്ങി നിരവധി കർഷക-നാമ മാത്ര കർഷകരുടെ മരച്ചീനി, ഏത്തവാഴകൾ, കമുകുകൾ, ചേന ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കാർഷിക, ഫലവൃക്ഷ വിളകൾ നശിപ്പിക്കൽ പതിവാണ്.
ഇതിനോടൊപ്പം ആണ് കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത കാലവർഷത്തിൽ കർഷകർക്ക് ഉണ്ടായ നഷ്ടം. നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി കാർഷിക വിളകൾക്ക് കനത്ത നാശമാണ് സംഭവിച്ചത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാലേ വ്യാപതി നിജപ്പെടുത്താൻ സാധിക്കു. വരും ദിവസങ്ങളിൽ കണക്കെടുപ്പ് പൂർത്തിയാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷിനഷ്ടത്തോടൊപ്പം പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടവും കൂടിയാകുമ്പോൾ കർഷകർ ആകെ പ്രതിസന്ധിയിലാവുകയാണ്.
ഓണവിപണി ലക്ഷ്യമാക്കി ഏത്തവാഴ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ കൃഷി ഇറക്കിയ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു.ബിജു കോഴി മണ്ണിൽ, പുല്ലംപ്ലാവിൽ തങ്കച്ചൻ, മടിയ കുന്നേൽ വിജയൻ, വെണ്ണിക്കുളം ജോയി, മരുതൂർ പുരുഷൻ, തോണിപ്പാറ സാബു, കണ്ണോത്ത് ബാബു, രാജു എന്നിവർക്ക് വ്യാപക കൃഷിനാശം ആണ് സംഭവിച്ചത്.
Kerala
കൊച്ചി: വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാൽ വില നാലു രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്കു തെല്ല് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റ വിലയും ഉയർത്തിയത് തിരിച്ചടിയായി.
ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ പലരും ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിൽ കാലിത്തീറ്റ വിലവർധനയുടെ ഭാരം ഈ രംഗത്തെ കർഷകരെയാകെ തളർത്തുന്നതാണ്.
കേരള ഫീഡ്സ് ഉൾപ്പെടെ സംസ്ഥാനത്തു കാലിത്തീറ്റ വിപണിയിലുള്ള ചെറുതും വലുതുമായ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചു. സൈലേജ്, തീറ്റപ്പുല്ല് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പായ്ക്കറ്റുകളിലെത്തുന്ന കാലിത്തീറ്റയുടെയും വിലയിൽ വർധനയുണ്ടായത്.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ വിവിധ ബ്രാൻഡുകളിലുള്ള കാലിത്തീറ്റകൾക്ക് 70 രൂപയുടെ വർധനയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. 1574 രൂപയായിരുന്ന ഡയറി റിച്ചിന്റെ 50 കിലോഗ്രാം പായ്ക്കറ്റിന് 1644 രൂപയായി ഉയർന്നു. 1410 രൂപയ്ക്കു കിട്ടിയിരുന്ന 45 കിലോഗ്രാമിന്റെ പായ്ക്കറ്റിന്റെ വില 1480ലെത്തി.
കെഎഫ് എലൈറ്റ്, മിടുക്കി കാലിത്തീറ്റകൾ 50 കിലോഗ്രാമിന് യഥാക്രമം 1540, 1440 രൂപയായി വർധിച്ചു. ക്ഷീരകർഷകർ കൂടുതലായി ആശ്രയിക്കുന്ന കെഎസ് കാലിത്തീറ്റയുടെ വിലയും ഉയർന്നു. 50 രൂപവീതം വർധനയുണ്ടായത് അടുത്തിടെയാണ്. മിൽമയും കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.
ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണു കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ തുടങ്ങിവയ്ക്ക് വില വർധിച്ചിട്ടുണ്ട്. ആട്, കോഴി തീറ്റകൾക്കും കന്പനികൾ വില കൂട്ടി.
കേരള ഫീഡ്സിന്റെ അതുല്യം ലെയർ മാഷ് 20 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 850 രൂപ നൽകണം. മഴക്കാലത്തു വ്യാപകമാകുന്ന അകിടുവീക്കം, കുളമ്പുരോഗം, ചർമമുഴ തുടങ്ങിയ രോഗങ്ങൾ കന്നുകാലികളിൽ പാൽ ഉത്പാദനം കുറയ്ക്കുന്നതിന്റെ ആശങ്കകൾ കർഷകരെ അലട്ടുന്പോഴാണ് കാലിത്തീറ്റകളുടെ വില വർധനകൂടി എത്തുന്നത്.
District News
എടത്വ: കുട്ടനാട്ടിലെ തണ്ണീര്‍ത്തട സംരക്ഷണവും പാരിസ്ഥിതിക വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി എടത്വ സെന്റ് അലോഷ്യസ് കോളജ് രസതന്ത്ര വിഭാഗവും കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് രാവിലെ 10 ന് നടക്കും. കോളജിലെ ഫാ. പുന്നപ്പാടം ഹാളില്‍ നടക്കുന്ന പരിപാടി റെജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിക്കും.
സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി. അനിത മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റി പ്രതിനിധി ഡോ. ജോണ്‍ സി. മാത്യു എന്നിവര്‍ പ്രസംഗിക്കും. സെമിനാറിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി പ്രത്യേക മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ടി.എല്‍. സഞ്ജയ് കര്‍ഷകരുമായി സംവദിക്കും.
District News
കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി.
റബറിന്റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു.
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം
ജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്കുന്ന പ്രഖ്യാപനമാണിത്.
നെല്‍കര്‍ഷകര്‍ക്ക്
പ്രതീക്ഷ
അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണവില കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി ഉള്‍പ്പെടെ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ കാര്യത്തില്‍ ബജറ്റില്‍ പ്രത്യേക പരാമര്‍ശം ഇല്ലാത്തത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്.
എരുമേലി വികസിക്കും
തീര്‍ഥാടന ടൂറിസത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശബരിമല ക്ഷേത്രത്തെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനും തീര്‍ഥാടക സൗകര്യങ്ങള്‍ക്കും പദ്ധതി വന്‍തോതില്‍ ഗുണം ചെയ്യും.
ടൂറിസം കുതിക്കും
ജീവിതാനുഭവ വിനോദസഞ്ചാര മേഖലയ്ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കുമരകം, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ കേന്ദ്രങ്ങളും ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങളായ കുമരകം, അയ്മനം, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, വൈക്കം പ്രദേശങ്ങളും ടൂറിസം രംഗത്ത് കുതിച്ചുയരും.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുകയും വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നത് കുമരകത്തെ ടൂറിസത്തിനു മുതല്‍ക്കൂട്ടാകും.
കേരളത്തിന്റെ തനതു പാരമ്പര്യവും ഭക്ഷ്യസംസ്കരണവും സാംസ്കാരികവും പൈതൃകവും സംരക്ഷിച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകള്‍, സ്ത്രീകള്‍ നയിക്കുന്ന ടൂറിസം സംരംഭങ്ങള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രോത്സാഹനം ജില്ലയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് കരുത്താകും.
കയര്‍മേഖല ശക്തിപ്പെടും
വൈക്കം ഉള്‍പ്പെടുന്ന കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കയര്‍ ഉത്പന്നങ്ങളുടെ വിപണി ഉറപ്പു വരുത്തുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. വിപണി വികസന സഹായമായി 10 കോടിയും അനുവദിച്ചിട്ടുണ്ട്. വിലസ്ഥിരതാ ഫണ്ടായി 35 കോടിയും അനുവദിച്ചു.
National
ന്യൂഡൽഹി: ന്യൂസിലൻഡുമായി കേന്ദ്രസർക്കാർ ഒപ്പിട്ട സ്വാതന്ത്ര വ്യാപാരക്കരാറിലൂടെ കർഷകതാത്പര്യങ്ങൾ ആഗോളശക്തികൾക്കു പണയപ്പെടുത്തിയതായി അഖിലേന്ത്യ കിസാൻ സഭ .
മോദിസർക്കാർ മുന്‍പ് ഒപ്പിട്ട പല കരാറുകളുടെയും തുടർച്ചയാണു ഈ കരാറെന്നും കർഷകരോടുള്ള വിദ്വേഷവും സാമ്രാജ്യത്വത്തോടുള്ള വിധേയത്വവുമാണ് തെളിയുന്നതിനും സംഘടന കുറ്റപ്പെടുത്തി.
Business
കോട്ടയം: പൈനാപ്പിള്‍ വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്‍ഷകര്‍ വന്‍ നഷ്ടത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില്‍ വില 26 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപ. 2024ല്‍ 49 രൂപ. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി.
റസ്റ്ററന്റുകള്‍ അടഞ്ഞതോടെ പൈനാളിന് ലോക്കല്‍ ആവശ്യക്കാര്‍ കുറഞ്ഞു. ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹസീസണ് വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും.
വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല.
120 ദിവസമാണ് ശരാശരി വിളവുകാലം. റംസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സര്‍വീസുകളെ ബാധിച്ചു. വിഷുവിനും കാര്യമായ വില്പന നാട്ടിലും മറുനാട്ടിലും പ്രതീക്ഷിക്കുന്നില്ല. റബര്‍ ഇടവിളയായും തനിച്ചും കേരളത്തില്‍ ഏകദേശം 60,000 ഏക്കര്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട്.
ഏകദേശം ആറു ലക്ഷം ടണ്‍ പൈനാപ്പിള്‍ വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ട്. തോട്ടം മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷം ഏക്കറിന് രണ്ടര ലക്ഷം രൂപയുടെ ചെലവുണ്ട്. രണ്ടും മൂന്നും വര്‍ഷങ്ങളിലും ഏക്കറിന് ഒരു ലക്ഷം രൂപ മുടക്കുവരും. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് കാര്യമായ വിളവു ലഭിക്കുക.
ലോണെടുത്തും കടംവാങ്ങിയും വലിയ അളവില്‍ കൃഷിയിറക്കിയ പാട്ടകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. അഞ്ചു വര്‍ഷത്തിനുള്ളല്‍ കൃഷി ചെലവില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ട്.ഇതിനൊപ്പം കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള്‍ ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.
പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.
Kerala
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പരസ്യപത്രിക കളര്‍ഫുളാക്കി ഇന്നലെ മാധ്യമങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ കാര്‍ഷിക കേരളത്തിന്റെ നിലവിളിയും നെടുവീര്‍പ്പും അതിലൊരു വരി പോലും ഇടംപിടിച്ചില്ല.
വികസനവിസ്മയ പട്ടിക പരസ്യപ്പെടുത്തിയ ദിവസം പാടത്ത് കൊയ്തുകൂട്ടിയ നെല്ല് ആര് കൈയേല്ക്കുമെന്നും എന്നു വില കിട്ടുമെന്നും അറിയാതെ കണ്ണീരൊഴുക്കുകയാണ് നാടിന് അന്നം വിളയിക്കുന്ന രണ്ടര ലക്ഷം നെല്‍കര്‍ഷകര്‍. ഈ സീസണ് മുതല്‍ മില്ലുകാരെ ഒഴിവാക്കി സഹകരണസംഘങ്ങളും സപ്ലൈകോയും നേരിട്ട് നെല്ല് സംഭരിച്ച വില രൊക്കം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി.
ഒരു കിലോ റബറിന് 250 രൂപ തറവില നല്‍കുമെന്ന് 2021ല്‍ എല്‍എഡിഎഫ് തെരഞ്ഞെടുപ്പു പത്രികയില്‍ എഴുതിവച്ചെങ്കിലും വാക്കു പാലിച്ചില്ല. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 200 പഞ്ചായത്തുകള്‍ രൂക്ഷമായ വന്യമൃഗഭീഷണിയിലാണ്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ 1500 പേര്‍ക്ക് വന്യമൃഗ ആക്രമണങ്ങളില്‍ ജീവന് പൊലിഞ്ഞു.
പഴം, പച്ചക്കറികള്‍ക്ക് വിലയും വിപണിയും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ പരാജയപ്പെട്ടു. പ്രകൃതിക്ഷോഭത്തിലും വരള്‍ച്ചയിലുമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാനോ കാര്‍ഷിക ഇന്‍ഷ്വറന്‍സ് നടപ്പാക്കാനോ സാധിച്ചില്ല.
കാലിത്തീറ്റയ്ക്കും മരുന്നിനും വില കുത്തനെ കയറിയതോടെ പിടിച്ചുനില്‍പ്പില്ലാതെ സംസ്ഥാനത്ത് അര ലക്ഷം ക്ഷീരകര്‍ഷകരാണ് കാലികളെ വിറ്റ് തൊഴുത്ത് കാലിയാക്കിയത്.
District News
നെടുംകുന്നം: നെടുംകുന്നം ഫാർമേഴ്സ് ക്ലബ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 3000 ത്തോളം ഏത്തവാഴ വരൾച്ച മൂലം നശിച്ചു.
മഴയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമാണ് കൃഷി നശിക്കാൻ കാരണം. ആയിരക്കണക്കിന് ഏത്തവാഴ കുലകൾ ഒടിഞ്ഞുവീണ് നശിച്ചു.
വരൾച്ചമൂലം നശിച്ച വാഴത്തോട്ടം ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല, കൃഷി വകുപ്പ് ജില്ലാ ഓഫീസർ ഡോ. ലെൻസി തോമസ്, കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി. സീന, വാഴൂർ കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം, നെടുംകുന്നം കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ എന്നിവർ സന്ദർശിച്ചു. നെടുംകുന്നം പഞ്ചായത്ത് വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നെടുംകുന്നം ഫാർമേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റ് വി.വി. സാബു അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, വി. എ. ചാക്കോ, സി.ബി. സദാശിവൻ , കെ.ഡി. സാബു, ജോസഫ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: സംസ്ഥാനത്തെ കർഷകസംഘടനാ നേതാക്കളുമായും കർഷകരുമായും സംവദിക്കാൻ രാഹുൽ ഗാന്ധി എംപി ഇന്ന് പേരാവൂരിലെത്തും.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സംവാദം നടത്താനെത്തുന്നത്.
രാവിലെ 11 ന് പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിലാണു കർഷക നേതാക്കളുമായും കർഷകസംഘടനാ പ്രതിനിധികളുമായും സംവാദം. മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ ദേശീയതലത്തിൽ എത്തിക്കുക എന്നുള്ളതാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യം.
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധി എത്തുക. സംവാദത്തിനു ശേഷം വയനാട്ടിലേക്കു പോകുന്ന രാഹുൽ ഗാന്ധി ഉരുൾപൊട്ടലിന് ഇരകളായവർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും.
District News
സുൽത്താൻ ബത്തേരി: ചൂട് അസഹ്യമായി വർധിക്കുകയും വേനൽ മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ കൃഷി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകളുടെ വളർച്ചയെ നിലവിലെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.തുടർച്ചയായ ദിവസങ്ങളായി ഉയർന്ന താപനില തുടരുന്നതും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതുമാണ് പ്രധാന പ്രശ്നം.
കുരുമുളക് തോട്ടങ്ങളിൽ വള്ളികൾ ഉണങ്ങി വീഴുന്ന അവസ്ഥയും കാപ്പി തോട്ടങ്ങളിൽ പുതിയ കൊന്പുകളുടെ വളർച്ച മന്ദഗതിയിലായതും കർഷകരെ ആശങ്കപ്പെടുത്തുന്നു. വാഴ കൃഷിയിൽ ഇലകൾ കരിഞ്ഞു പോകുന്നതും വിളവിൽ കുറവ് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ജില്ലയിലെ ഭൂരിഭാഗം കർഷകർക്കും ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെറുകിട കർഷകർ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.
കിണറുകളും ചെറുകുളങ്ങളും വറ്റിത്തുടങ്ങിയതോടെ ജല ലഭ്യത തീരെ കുറഞ്ഞിരിക്കുകയാണ്.വേനൽമഴ വൈകുന്നതോടെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്ക കർഷകർക്കിടയിൽ വ്യാപകമാണ്.
അടിയന്തരമായി ജലസേചന പദ്ധതികൾ നടപ്പാക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
District News
കാട്ടാക്കട : ക്ഷീര കർഷകർക്ക് ഇത് ദുരിതകാലം. കനത്ത ചൂടിനും ജലദൗർഭല്യത്തിനും പുറമെ. കാലിത്തീറ്റയ്ക്കും വയ്ക്കോലിനും വില കൂടിയതാണു കർഷകരുടെ ദുരിതത്തിനു കാരണമായിരിക്കുന്നത്.
വയ്ക്കോലിനും കാലിത്തീറ്റയ്ക്കും ആഴ്ചതോറും വില കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനികളും കാലിത്തീറ്റയ്ക്ക് 25 രൂപയോളം വില വർധിപ്പിച്ചു. എന്നാൽ ഇതിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതും ക്ഷീരകർഷകർക്കു തിരിച്ചടിയായി. സർവീസ് സഹകരണ സംഘത്തിൽനിന്ന് ലഭിക്കുന്ന കേരള ഫീഡ്സിനു മാത്രമാണു സബ്സിഡി ലഭിക്കുന്നത്.
ഒരു ചാക്ക് കെ.എസ്. കാലിത്തീറ്റയ്ക്ക് 1,440 രൂപയായി വില വർധിച്ചു. കേരള ഫീഡ്സ് വില 1,455 രൂപയാണ്. പിണ്ണാക്കിനും വയ്ക്കോലിനുമടക്കം വില ഉയർന്നതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്നു ക്ഷീരകർഷകർ പറയുന്നു. കടുത്ത ചൂടിൽ പാലുത്പാദനവും കുറഞ്ഞു. ചൂടിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായിട്ടുണ്ട്.
ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. പച്ചപ്പുല്ലിനു പുറമെയുള്ള ആശ്രയമായ കച്ചിയും കിട്ടാനില്ല. തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു തിരി കച്ചിക്ക് 30 രൂപയാണു വില. ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്കു ലഭിക്കണം. ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും മറ്റും കഴിയാത്ത സ്ഥിതിയാണ്. അകിടു വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയർന്നിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും പാലിന് വില വർധിക്കാത്തതും തിരിച്ചടിയായി.
Kerala
കോട്ടയം: നിസംഗരായ വനംവകുപ്പിനെ മടിയില്‍ ഇരുത്തിക്കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഇന്‍ഫാം വേദിയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കര്‍ഷകരുടെ എന്തു പ്രശ്നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍പോലും സാധിക്കുന്നില്ല.
റബറിന്റെ താങ്ങുവിലയും ഉയര്‍ത്തിയില്ല. വന്യജീവി ആക്രമണത്തില്‍നിന്നു രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മലയോരത്ത് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് കര്‍ഷകരോട് ഇങ്ങനെ പറയുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.
യൂറിയ, ഡിഎപി, സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ, മറ്റു വളങ്ങൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ, വളം മൊത്ത വിൽപ്പനക്കാർ, വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ എന്നിവയിൽ ഉൾപെട്ടിട്ടുള്ളതാണ്. ഇത്തരം പ്രവണതകൾ കർഷകരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും സർക്കാരിന്റെ വളം സബ്സിഡി നയങ്ങളുടെ ഉദ്ദേശ്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.
കർഷകർ സബ്സിഡി വളങ്ങളോടൊപ്പം നിർബന്ധമായി അടിച്ചേൽപ്പിക്കപ്പെടുന്ന മറ്റ് അനാവശ്യ ഉത്പന്നങ്ങൾ വാങ്ങേണ്ടതില്ല. ഈ പ്രവണത ശ്രദ്ധയിപ്പെടുന്നപക്ഷം കർഷകർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപെട്ട് പരാതി സമർപ്പിക്കാം. പരാതികൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471 2304481.
District News
ആലക്കോട്: വിലയിടിവിൽ തകർന്ന് ഏത്തവാഴ കർഷകർ. സാധാരണ വില വർധിക്കുന്ന സീസൺ ആണിത്. എന്നാൽ, പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ കർഷകർ വിലയിടിവിൽ പ്രതിസന്ധിയിലായി. വാഴക്കുലകൾ നിസാരവിലയിൽ വിറ്റഴിക്കേണ്ട അവസ്ഥയാണ്. ഇപ്പോൾ വിപണിയിൽ കർഷകനു ലഭിക്കുന്ന കായ്വില കിലോ 20 രൂപയാണ്. 28 രൂപക്ക് വരെ ചിലയിടങ്ങളിൽ നേന്ത്രപ്പഴം ലഭിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ അത് 35 രൂപയാണ്.
കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും വാഴ കർഷകർ പറയുന്നു. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്താണ് മിക്ക കർഷകരും കൃഷി നടത്തിയത്. വാഴ വിത്തിനും വളപ്രയോഗത്തിനും പണികൾക്കുമായി ഉയർന്ന ചിലവാണ് ഓരോ കർഷകനും മുടക്കേണ്ടി വന്നത്.
ക്രിസ്മസ്, പുതുവർഷം വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതാണ്. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ച നിലയിലാണ്. ഫെബ്രുവരിയോടെ ഏത്തവാഴ വിളവെടുപ്പ് തീരും. അതോടെ വില വർധിക്കുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തങ്ങൾക്ക് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.
Agriculture
അറുപതുകഴിഞ്ഞവർ കൃഷിയിലെന്തു കാട്ടാനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ അറുപതല്ല, എഴുപത് കഴിഞ്ഞാലും കൃഷിയിൽ ചില നല്ല കാര്യങ്ങൾ കാണിക്കാനുണ്ടെന്ന് കോട്ടയം പാന്പാടി എലിക്കുളം ഗ്രാമപഞ്ചായത്തിലെ "കൃഷിനിറവ്@എലിക്കുളം 60+’’ ന്റെ അംഗങ്ങൾ തെളിയിച്ചു.
സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ പൊതു കൂട്ടായ്മയായ "നിറവ് 60+’ ന്റെ ചില പ്രവർത്തകർക്ക് കൃഷിക്കൂട്ടങ്ങൾ കൂടിയാലെന്ത് എന്ന ചിന്തയുദിച്ചത്.
ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എസ്. ഷാജി എന്നിവരുടെ സ്നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും കൂടെയായപ്പോൾ ഒന്നല്ല എട്ടു കൃഷിക്കൂട്ടങ്ങളാണ് പിറവിയെടുത്തത്.
ആദ്യഘട്ടമായി കൃഷിയിൽ താല്പര്യമുള്ള മുതിർന്നവരുടെ കർഷകസംഗമം പഞ്ചായത്തു തലത്തിൽ സംഘടിപ്പിച്ചു. ന്ധഹാപ്പിനസ്സ് പാർക്കിലെ ആദ്യകൂടിച്ചേരൽ മുതിർന്നവർക്ക് കൂടുതൽ ഉൗർജ്ജവും ഉന്മേഷവും പകരുന്ന ഒന്നായിരുന്നുവെന്ന് നിറവ് 60+ന്റെ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഗോപിനാഥപിള്ളയും അതിന് കൃഷികാര്യങ്ങളെ എങ്ങനെ മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി ഓഫീസർ കെ. പ്രവീണ്‍, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയിയും വിശദീകരിച്ചു.
മലനാടിന്റെ പ്രധാന ഭക്ഷണയിനമായ കപ്പയും, കാന്താരിയും കട്ടനുമൊക്കെ നുകർന്ന് ഗൗരവതരമായ ചർച്ചയിലേക്കു കടന്നു. കൃഷി ഭവനിൽനിന്നു പച്ചക്കറി വിത്തുകളും ഇതര നടീൽ വസ്തുക്കളും കൃഷിലഘുലേഖകളും നൽകി.
District News
രാമപുരം: കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ കൃഷിയെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യമാണെന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. രാമപുരം എസ്എച്ച് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിയിടം സന്ദര്‍ശിച്ച് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, ഫാ. തോമസ് കിഴക്കേല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജാ സിഎംസി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിഷരഹിത പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും മീന്കുളത്തിന്റെയും കൃഷി നേരില്‍ കണ്ടറിഞ്ഞ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്നങ്ങളെ പ്രശംസിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പയസ് തച്ചുമുറി, പിടിഎ പ്രസിഡന്റ് ദീപു എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
District News
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.